Emergency operation centers set up in all taluks

കേരളത്തിലുണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സജ്ജമായി. 24 മണിക്കൂറും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും. കൃത്യമായ വിവര ശേഖരണം നടത്തി ജില്ലാ, സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററുകളെ അറിയിക്കുകയും, ജനങ്ങൾക്ക് കൃത്യസമയത്ത് വിവരങ്ങൾ കൈമാറുകയും ചെയ്യേണ്ടതുണ്ട്. മുൻവർഷങ്ങളിൽ അപകടങ്ങൾ സംഭവിച്ചതോ അപകട സാധ്യതയുള്ളതോ ആയ താലൂക്കുകളിലും വില്ലേജുകളിലും ഉള്ള മുഴുവൻ ഉദ്യോഗസ്ഥരും അതാത് പ്രദേശങ്ങളിൽ 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യത്തിൽ സമയനഷ്ടമില്ലാതെ പ്രവർത്തിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂറായി ക്യാമ്പുകൾ സജ്ജീകരിക്കണം. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണം. അപകടങ്ങൾക്ക് ശേഷമല്ല ക്യാമ്പുകൾ തുറക്കേണ്ടത്. രാത്രി സമയത്തെ സാഹചര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഇടപെടൽ വേണം. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർബന്ധിക്കണം. ക്യാമ്പുകൾ സജ്ജമാണെന്ന് ജനങ്ങളെ അറിയിക്കണം. എല്ലാ വില്ലേജ് ഓഫീസർമാർക്കും 25,000 രൂപ അഡ്വാൻസ് ആയി മഴക്കാലത്തെ ദുരന്ത പ്രതികരണ ആവശ്യങ്ങൾക്ക് അനുവദിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവ കാര്യക്ഷമമായി ഉപയോഗിക്കണം. പ്രാദേശികമായ സന്നദ്ധ സേനകളെയും പ്രവർത്തകരെയും ഉപയോഗപ്പെടുത്തണം. ക്യാമ്പുകൾ തുടങ്ങാൻ വേണ്ടി കണ്ടെത്തിയ കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മുൻകൂറായി പരിശോധിച്ച് ഉറപ്പ് വരുത്തണം. അത്തരം സൗകര്യം ലഭ്യമല്ലാത്ത ഇടങ്ങളിൽ ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പണം ഉപയോഗപ്പെടുത്തി സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിര്ദേശിക്കണം. അവധിയിലുള്ള എല്ലാ റവന്യൂ ജീവനക്കാരും അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനും നിർദ്ദേശം നൽകി.