Type Change 206162 applications processed

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പ് സ്വീകരിച്ച നടപടിയുടെ ഫലമായി 2,06162 അപേക്ഷകൾ തീർപ്പാക്കാനായിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 27 റവന്യൂ ഡിവിഷണൽ ഓഫീസുകളും പ്രവർത്തിക്കുന്നത് വളരെ കുറഞ്ഞ സ്റ്റാഫ് പാറ്റേണിലാണ്. 18 മുതൽ 22 വരെ ജീവനക്കാരാണ് ഓരോ ആർഡിഒ ഓഫീസിലേയും സ്റ്റാഫ് പാറ്റേൺ. ആർഡിഒ ഓഫീസുകളിലെ ദൈനംദിന ജോലികൾക്കു പോലും ഈ സ്റ്റാഫ് പാറ്റേൺ പര്യാപ്തമല്ലാതിരുന്ന സാഹചര്യത്തിലാണ് ഓരോ ഓഫീസിലും പതിനായിരക്കണക്കിന് തരം മാറ്റ അപേക്ഷകൾ എത്തിചേരുന്നത്. പരിമിതികൾക്കുള്ളിൽ നിന്ന് ഇത്രയും അപേക്ഷകൾ തീർപ്പാക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ട അവസരത്തിലാണ് തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുക എന്നത് ഒരു പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് മന്ത്രിസഭയുടെ അനുമതിയോടെ 22.02.2022 തിയ്യതിയിൽ Go(ms)56/2022/RD നമ്പറായി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ 990 ക്ലർക്കുമാരുടെ താത്കാലിക തസ്തികകൾ സൃഷ്ടിക്കുകയും ഫീൽഡ് പരിശോധനക്കായി രണ്ട് വില്ലേജുകൾക്ക് ഒരു വാഹനം എന്ന നിലയിൽ 340 വാഹനങ്ങൾ 6 മാസത്തേക്ക് ഐടി അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി 5.9 കോടി രൂപയും അനുവദിക്കുകയുണ്ടായി. ഇത്തരത്തിൽ സ്വീകരിച്ച നടപടികളിലൂടെ ആകെ ലഭിച്ച 212169 ഓഫ് ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകളും തീർപ്പാക്കി 91.87% പുരോഗതി കൈവരിക്കുകയും ആകെയുള്ള 163171 ഓൺലൈൻ അപേക്ഷകളിൽ 11250 എണ്ണം തീർപ്പാക്കാനും സാധിച്ചു.

കൊച്ചി ആർഡിഒ ഓഫീസിലാണ് ഏറ്റവും അപേക്ഷകൾ കുടിശ്ശികയുണ്ടായിരുന്നത്. ഈ അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഒരു പ്രത്യേക ടീമിനെ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കുകയും അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിൽ മാത്രം 165 താത്കാലിക ജീവനക്കാരേയും 65 വാഹനങ്ങളും ഈ ആവശ്യത്തിന് നിയോഗിച്ചിട്ടുണ്ടായിരുന്നു. താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ച ശേഷവും തരം മാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലേക്ക് കൊച്ചി ആർഡിഒ ഓഫീസിലേക്ക് മറ്റു ഓഫീസുകളിൽ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു സ്പെഷൽ ടീമിനെ നിയോഗിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നു. കൊച്ചി ആർഡിഒ ഓഫീസിൽ നിലവിലുണ്ടായിരുന്ന 22616 ഓഫ് ലൈൻ അപേക്ഷകളിൽ 14178 അപേക്ഷകളും തീർപ്പാക്കാൻ കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള പുരോഗതി യഥാസമയം വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു മോണിറ്ററിംഗ് സമിതി രൂപീകരിക്കുകയും ദിവസേനയുള്ള പുരോഗതി അവലോകനം ചെയ്യുകയും ചെയ്തിരുന്നു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കലും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലും യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയിരുന്നു.
സർക്കാർ ലക്ഷ്യമിട്ട പ്രകാരം 19 റവന്യൂ ഡിവിഷണൽ ഓഫീസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 7 ആർഡിഒ ഓഫീസുകളിൽ നവംബർ 30 നുള്ളിൽ എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കുന്നതാണ്. 14.11.2022 തിയ്യതിയിലെ കണക്ക് പ്രകാരം ഇനി 17257 ഓഫ് ലൈൻ അപേക്ഷകളും 151921 ഓൺലൈൻ അപേക്ഷകളും തീർപ്പാക്കാൻ ബാക്കിയുണ്ട്. കൂടാതെ ഓരോ ദിവസവും ശരാശരി 500 അപേക്ഷകൾ പുതുതായി സമർപ്പിക്കപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ആറ് മാസമായി തുടർന്നു വന്ന മിഷൻ മോഡിലുള്ള പ്രവർത്തനം ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. അത് പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാർക്കുമാരുടെ സേവനം ഒരു നിശ്ചിത ദിവസത്തെ ഇടവേളക്ക് ശേഷം ആറ് മാസത്തേക്ക് കൂടി തുടരും. കൂടാതെ വാഹന സൗകര്യവും ലഭ്യമാക്കും. ഇത്തരത്തിൽ ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണ്ണമായും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.