Minister K Rajan visited Elston-Nedumbala Estates

എല്‍സ്റ്റണ്‍-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സര്‍വ്വെ വേഗത്തില്‍ പൂര്‍ത്തീകരിക്കും

മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വെ നടപടികള്‍വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കല്‍ – ജയോളജിക്കല്‍ – ഫോട്ടോഗ്രാഫിക് – ഭൂമിശാസ്ത്ര സര്‍വ്വെകള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയുടെ വില നിര്‍ണ്ണയ സര്‍വ്വെ ജനുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എല്‍സ്റ്റണിലെയും നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി സര്‍വ്വെ ആരംഭിച്ച് 20 ദിവസത്തിനകം പൂര്‍ത്തീകരിക്കും. ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കി കെട്ടിട നിയമം പരിഗണിച്ച് ഭൂമിയുടെ ശാസ്ത്രീയത അടിസ്ഥാനമാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന 300 രൂപ ജൂവനോപാധി ധനസഹായം ദീര്‍ഘിപ്പിച്ച് നല്‍കാന്‍ സംസ്ഥാന ദിരന്ത നിവാരണ അതോറിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സര്‍വ്വെ നടപടികള്‍ക്ക് ശേഷം ഭൂമി ഒരുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ കിഫ്‌കോണിനും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ത്രിതല സംവിധാനമാണ് ഉറപ്പാക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി വയനാട് പുനര്‍നിര്‍മ്മാണ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജകട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റും പദ്ധിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ്, സ്പോണ്‍സര്‍മാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി പദ്ധതി നടത്തിപ്പിന്റെ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കും. ചീഫ് സെക്രട്ടറി, സര്‍ക്കാര്‍, പി.എം.സി പ്രതിനിധികള്‍, മൂന്നാം കക്ഷി എന്ന നിലയില്‍ ഒരു സ്വതന്ത്ര എന്‍ജിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരടങ്ങിയ സംഘം ഗുണനിലവാരം ഉറപ്പാക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, എന്നിവര്‍ പങ്കെടുത്തു.

കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും

ദുരന്തത്തില്‍ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായം വേഗത്തില്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുള്‍ദുരന്തത്തില്‍ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എന്‍.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നിലവില്‍ 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ നിലവില്‍ 100 സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കായിട്ടുണ്ട്. നിലവില്‍ കാണാതായ 35 പേരുടെ ലിസ്റ്റ് റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി സബ് കളക്ടര്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് മരണ സ്ഥിരീകരണത്തിനായി ലിസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ ലിസ്റ്റ് സര്‍ക്കാരിന്റെ വെബ്‌സൈറ്റ്, ഗസറ്റ്, രണ്ട് ദിനപത്രങ്ങള്‍, വില്ലേജ് -താലൂക്ക്, പഞ്ചായത്ത് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പട്ടികയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, എ.ഡി.എം കെ. ദേവകി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

താത്കാലിക പുനരധിവാസകാരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്

സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്, വാടക വീടുകള്‍, ബന്ധു വീടുകളില്‍ താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ സ്‌പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കളക്ടര്‍ നോഡല്‍ ഓഫീസറായുള്ള യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം. സ്‌പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത്ത് നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തും.

ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക ജനുവരി 15 നകം പൂര്‍ത്തിയാക്കും

ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക ജനുവരി 15 നകം പൂര്‍ത്തിയാക്കും. കരട് പട്ടിക പ്രകാരം 441 ആക്ഷേപങ്ങളാണ് നിലവില്‍ ലഭിച്ചത്. ലഭിച്ച ആക്ഷേപങ്ങളില്‍ സബ് കളക്ടര്‍, പഞ്ചായത്ത് -വില്ലേജ്-താലൂക്ക്തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാളെ (ജനുവരി 4) സ്ഥല പരിശോധന ആരംഭിക്കും. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി നടത്തിയ പരിശോധനയിലെ ഗോ, നോ ഗോ സോണ്‍ ഏരിയയില്‍ ജനുവരി 13 നകം പെഗ് മാര്‍ക്ക് രേഖപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ച് കോഡിനേറ്റ് ജിയോ ടാഗ് ചെയ്യും. ഫെബ്രുവരി ആദ്യവാരത്തോടെ ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ രണ്ടാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കും.

എല്‍സ്റ്റണ്‍ -നെടുമ്പാല എസ്റ്റേറ്റുകള്‍ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു

ടൗണ്‍ഷിപ്പിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍ – നെടുമ്പാല എസ്റ്റേറ്റുകള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. ഭൂമിയുടെ വില നിര്‍ണയ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഭൂമി ഒരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍മ്മാണ ഏജന്‍സികളായ കിഫ്‌കോണിനും ഉരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. സന്ദര്‍ശനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.