തൃശ്ശൂർ താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് ഉദ്‌ഘാടനം ചെയ്‌തു
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ തൃശ്ശൂർ താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷതവഹിച്ചു.
കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തിൽതന്നെ പരിഹരിക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ സംസ്ഥാന സർക്കാർ ക്യാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റ് ചിലത് വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമസഭകൂടിയായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഏതെല്ലാം വിധത്തിലുള്ള വഴികളിലൂടെ പോകണമോ ആ വഴികളിലൂടെ പോകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ നിയമയും ചട്ടവും മാറ്റി എഴുതുമെന്നും മന്ത്രി ആവർത്തിച്ചു.
ഇപ്പോൾ കേരളത്തിലെ ഓഫീസ് പ്രവർത്തനങ്ങളെല്ലാം ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ഇപ്പോൾ വില്ലേജ്, പഞ്ചായത്ത്, കോർപ്പറേഷൻ തുടങ്ങിയ ഓഫീസുകളിൽ പൊതുജനങ്ങൾ പരാതികൊടുക്കുമ്പോൾ ആ പരാതി സ്‌കാൻ ചെയ്‌ത് പരാതി ഓൺലൈനിലാക്കി സെക്രട്ടേറിയേറ്റിലുള്ള ഉദ്യോഗസ്ഥർക്ക് വരെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും കാണാൻ കഴിയുന്ന വിധത്തിലാക്കി വേഗത്തിൽ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയർന്ന ഹാപ്പിനസ് ഇൻഡക്‌സുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, അതിന്റെ ഗതിവേഗം പകരുന്ന ഒരു നടപടികൂടിയായി അദാലത്തുകൾ മാറുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
അദാലത്തിൻ്റെ ഉദ്ഘാടന വേദിയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരൻ അമ്പാടിക്ക് ലയൺസ് ക്ലബ്ബ് നൽകിയ വീൽചെയർ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ ചേർന്ന് കൈമാറി. വേദിയിൽ വെച്ച് 20 പട്ടയങ്ങളും വിതരണം ചെയ്തു.