റവന്യൂ വകുപ്പ് മേഖലാ അവലോകന യോഗം
കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുവാൻ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്ന് റവന്യൂ വകുപ്പ് ജീവനക്കാരോട് മന്ത്രി കെ രാജൻ. എറണാകുളത്ത് നടന്ന റവന്യൂ മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി. അപേക്ഷകൾ കൂടുതൽ കെട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആർഡിഒ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സഹിതം സ്പെഷൽ ഡ്രൈവ് നടത്തണം. അവിടങ്ങളിലെ പ്രശ്നങ്ങൾ എന്താണെന്ന് പരിശോധിക്കണം. ചട്ടങ്ങളും നിയമങ്ങളും മനുഷ്യർക്ക് അനുകൂലമാകും വിധം വായിച്ചാൽ കുറേ അപേക്ഷകൾ പരിഹരിക്കാനാവും. ഓരോ ആഴ്ചകളിലും ജില്ലാ കളക്ടർമാർ തരംമാറ്റം അപേക്ഷകളുടെ സ്ഥിതിവിരവം അവലോകനം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്ന് വർഷംകൊണ്ട് 1,80,887 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തുകഴിഞ്ഞു. 1.20 ലക്ഷം പട്ടയം കൂടി നൽകി അഞ്ച് വർഷംകൊണ്ട് മൂന്ന് ലക്ഷം പട്ടയം വിതരണം ചെയ്യാനായിരുന്നു റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രകാരം, 1.35 ലക്ഷം കൂടി വിതരണം ചെയ്ത്, കഴിഞ്ഞ സർക്കാരിന്റെ കാലത്തേതടക്കം 10 വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിന് റവന്യൂ ജീനക്കാർ ഊർജിത പ്രവർത്തനം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയമാണ് വിതരണം ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്, അതി ദാരിദ്ര്യ നിർമ്മാർജനം. 2025 നവംബർ ഒന്നോടെ ഈ പദ്ധതി പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി അതി ദാരിദ്ര്യർക്ക് വീട് നിർമ്മിക്കാനുള്ള ഭൂമി കണ്ടെത്തി വിതരണം ചെയ്യുക എന്ന പ്രധാന ചുമതല റവന്യൂ വകുപ്പിന്റേതാണ്. ഈ സാഹചര്യത്തിൽ മാർച്ച് മാസത്തിന് മുമ്പ് അതി ദാരിദ്ര്യർക്കുള്ള ഭൂമി മുഴുവനും വിതരണം ചെയ്യാനുള്ള നടപടികൾക്ക് മുൻഗണന നൽകണം. ഇതിനായി റവന്യൂ മേഖലാ യോഗങ്ങൾ പൂർത്തിയായാൽ ഉടൻ അതത് ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിച്ച് നടപടികൾ വിശദീകരിച്ച് പ്രവർത്തനങ്ങളുടെ വേഗം കൂട്ടണമെന്നും റവന്യൂ മന്ത്രി പറഞ്ഞു. പട്ടയ അദാലത്തിന്റെ രണ്ടാം പതിപ്പ് വൈകാതെ നടത്തും.
വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത, ഡിജിറ്റൽ റീസർവെ, റീസർവെ പൂർത്തിയായ ഇടങ്ങളിലെ അധികരിച്ച ഭൂമിയുടെ നികുതി തുടങ്ങിയ വിഷയങ്ങളും യോഗം അവലോകനം ചെയ്തു. കൃത്യം നോക്കുവാനുള്ള പ്രവർത്തനങ്ങളിൽ വില്ലേജ് ഓഫീസർമാർ മുതൽ ആത്മാർത്ഥത കാണിക്കണം. കൈക്കൂലി വാങ്ങുന്നവർക്കെതിരെയുള്ള വകുപ്പ്തല അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം നൽകണം. ആരോപണം തെളിഞ്ഞാൽ സസ്പെൻഷനിൽ ഇരുന്ന് ശമ്പളം വാങ്ങി ജീവിതം ആസ്വദിക്കാൻ വിടില്ല. കുറ്റത്തിന്റെ ഗൗരവം കണക്കാക്കി പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്യും. അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.