The five-chain lease issue has been resolved.

അഞ്ചുചങ്ങല പട്ടയ പ്രശ്നം പരിഹരിച്ചു

ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും

പാറശ്ശാല മണ്ഡലത്തിലെ അഞ്ചുചങ്ങല പ്രദേശത്തെ പട്ടയ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി. പ്രദേശത്തെ 1000 ത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നെയ്യാര്‍ ഡാം റിസര്‍വോയറിന് ചുറ്റുമായി കള്ളിക്കാട്, അമ്പൂരി വാഴിച്ചാല്‍ വില്ലേജുകളിലായി താമസിക്കുന്ന ആയിരത്തിലധികം വരുന്ന ആളുകളുടെ പട്ടയം എന്ന സ്വപ്നമാണ് സര്‍ക്കാര്‍ സാക്ഷാത്ക്കരിച്ചത്. ഇവരുടെ ഭൂമി ബിടിആറില്‍ റവന്യൂ ഭൂമി എന്നായിരുന്നില്ല രേഖപ്പെടുത്തിയിരുന്നത്. ക്ലാമല റിസര്‍വ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതായിരുന്നു പട്ടയം നല്‍കാനുള്ള തടസ്സമായി നിലനിന്നിരുന്നത്. വനം വകുപ്പ് വനഭൂമി എന്ന അവകാശ വാദവും ഉന്നയിച്ചിരുന്നു. കൂടാതെ ഇറിഗേഷന്‍ വകുപ്പ് സ്ഥലത്ത് അവകാശ വാദം ഉന്നയിച്ചു. ആ തര്‍ക്കം പട്ടയം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയായി. ആ പ്രശ്‌നമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്. റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വനം, ഇറിഗേഷന്‍ വകുപ്പ് മന്ത്രിമാര്‍, സ്ഥലം എംഎല്‍എ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രസ്തുത സ്ഥലം സര്‍വ്വെ ചെയ്യുവാന്‍ തീരുമാനിക്കുകയും സര്‍വ്വെ പൂര്‍ത്തിയായപ്പോള്‍ അത് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു. വനം വകുപ്പ് അവരുടെ അവകാശ വാദം ഉപേക്ഷിക്കുകയും ചെയ്തതോടെ അഞ്ചുചങ്ങല പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്റെ നിരന്തരമായ ഇടപെടലും ഇതിനു ഗുണം ചെയ്തു. എംഎല്‍എ യാണ് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത്. നിയമസഭയിലടക്കം സബ് മിഷനും ശ്രദ്ധക്ഷണിക്കലും അടക്കം ഉന്നയിച്ചിരുന്നു. പട്ടയം നല്‍കുന്നതിന് ബിടിആറില്‍ സ്ഥലത്തിന്‍റെ ഇനം മാറ്റേണ്ടതുണ്ട്. ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവരികയും സര്‍ക്കാരിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ച് ബിടിആറില്‍ പ്രസ്തുത പ്രദേശത്തിന്‍റെ സ്റ്റാറ്റസ് സംബന്ധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിനും തുടര്‍ന്ന് അര്‍ഹരായ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും റവന്യൂ മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നൽകി.