ഒറ്റ ചിപ്പിൽ റവന്യൂ വിവരങ്ങൾ ; കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം
ഡിജിറ്റൽ ഭൂപരിഷ്കരണത്തിന്റെ ഭാഗമായി റവന്യൂ സേവനങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി കേരളം ആവിഷ്കരിച്ച ‘ഡിജിറ്റൽ റവന്യൂ കാർഡ്’ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം. കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയ്ക്ക് (State Collaberative Initiative) കീഴിലെ 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു. “എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ” എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി റവന്യൂ, സർവേ, ഭൂരേഖ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കിയ ഡിജിറ്റൽ സർവേ ദേശീയ മാതൃക സൃഷ്ടിക്കുന്നതിന്റെ ഫലമാണ് ഈ അംഗീകാരം.
ഡിജിറ്റൽ റവന്യൂ കാർഡ്
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ സമാഹരിച്ച് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റൽ റവന്യൂ കാർഡ്. കേരളത്തിലെ അറുനൂറിലധികം വില്ലേജ് ഓഫീസുകൾ ഇപ്പോൾ സ്മാർട്ട് വില്ലേജുകളായി രൂപാന്തരപ്പെട്ടു. അതിനൊപ്പം തന്നെ പൊതുജനങ്ങൾക്ക് സ്മാർട്ട് സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് ഡിജിറ്റൽ റവന്യൂ കാർഡ് പുറത്തിറക്കുന്നത്. ഒരു എടിഎം കാർഡിൻ്റെ മാതൃകയിൽ ചിപ്പും QR കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യൂ കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ 1 മുതൽ റവന്യൂ കാർഡ് പ്രാബല്യത്തിൽ വരും.
നിലവിൽ വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്നു. ഇത്തരം സാഹചര്യം പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്. റവന്യൂ ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട പതിനാലോളം രേഖകൾ റവന്യൂ കാർഡുകളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കും.
ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിയിലൂടെ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമായി ജനങ്ങൾക്ക് ലഭ്യമാകും. സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുള്ള ഭൂരേഖാ പരിപാലനം നടപ്പിലാക്കാനും, സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള ഭൂവിതരണ സംവിധാനം ശക്തിപ്പെടുത്താനും ഈ പദ്ധതി നിർണായക പങ്ക് വഹിക്കും.