The state is ready to face the rains

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാവാനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മഴക്കാല തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക ഓൺലൈൻ യോഗം നടന്നു.
നാല് ലക്ഷത്തിലധികം പേർക്ക് വരെ താമസിക്കാന്‍ കഴിയുന്ന 3071 കെട്ടിടങ്ങള്‍ പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങൾ ഉൾപ്പടെ 69 പേരുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25000 രൂപ അഡ്വാൻസായി നല്‍കാൻ പ്രത്യേക ഉത്തരവുമുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കും. കഴിഞ്ഞ പ്രളയ കാലത്ത് പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒടുവിൽ കിട്ടിയ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 10 വരെയും കർണാടക തീരത്ത് 12 വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

ജില്ല – താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് ടീമിനെ പുതുക്കി നിശ്ചയിക്കുകയും അവർക്കുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ഇതിനകം പൂർത്തിയാക്കി.

പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എല്ലാ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലകളിൽ യോഗം ചേര്‍ന്ന് മഴക്കാല മുന്നൊരുക്കങ്ങളെകുറിച്ചുള്ള തിരുമാനങ്ങള്‍ കൈകൊണ്ടിട്ടുണ്ട്.