The government has issued an order for the Sabarimala airport land acquisition process

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ സർക്കാർ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ദ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ പൊതു ആവശ്യം ആണെന്നത് കണക്കിലെടുത്തും പദ്ധതിക്കായി ആവശ്യമുള്ള ചുരുങ്ങിയ അളവിലുള്ള ഭൂമിയാണ് എന്നുള്ളതും ഇതിന് അനുയോജ്യമായ മറ്റു ഭൂമികൾ ലഭ്യമല്ലാത്തതും നിലവിൽ കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ സമിതി ശുപാർശ സമർപ്പിക്കുന്ന തിയതി മുതൽ ഒരു വർഷത്തിനകം സെക്ഷൻ 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ളതാണ് വ്യവസ്ഥ. 2023 ആഗസ്റ്റ് 22 നാണ് വിദഗ്ദ സമിതി ശുപാർശ സമർപ്പിച്ചത്. അതു പ്രകാരം 2024 ആഗസ്റ്റിൽ തന്നെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥാമിക വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കും. ആയതിനായി ഭൂവുടമകളുടെ ഭൂരേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തണം. ഇത്തരത്തിൽ ഭൂരേഖകളുടെ പരിശോധനക്ക് ശേഷം ഭൂമി സർവ്വെ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ശബരിമല വിമാനത്താവളത്തിനായുള്ള എല്ലാ നടപടികളും അതിവേഗത്തിൽ സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.